Thursday, April 25, 2024
spot_img

കായികരംഗത്ത് ഭാരതം ഇനിയും മുന്നേറും; നരേന്ദ്ര മോദിയുടെ ശ്രമവും അതിനു തന്നെ | Narendra Modi

ഭാരതത്തിന്റെ കായികവളർച്ചയിൽ മോദിസർക്കാരിനു എന്ത് പങ്കാണുള്ളത് എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നുയർന്നു കേൾക്കുന്നുണ്ട്. അവർക്കുള്ള തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് അനൂപ് ആന്റണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെ..

ഭാരതത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് ടോക്യോയിൽ ചിറക്‌ വച്ചു. അമേരിക്കയും, ചൈനയും മറ്റ് രാജ്യങ്ങളും മുൻ പന്തിയിൽ നിൽക്കുന്ന ഒളിമ്പിക്സിൽ ഭാരതം മുൻ നിരയിലേക്ക് എത്തുന്ന സുവർണ കാലഘട്ടത്തിനായി നമ്മൾ വർഷങ്ങളായി കാത്തിരിക്കുകയാണ്. അധികം വൈകാതെ അത് സാധ്യമാകുന്നതിന്റെ ലക്ഷണങ്ങൾ ടോക്യോയിൽ കാണാൻ കഴിഞ്ഞു.


ലോക സൂപ്പർ പവർ രാഷ്ട്രമായി വളരാൻ കുതിക്കുന്ന ഭാരതത്തിന് ഒളിമ്പിക്‌സിൽ മുൻ നിരയിലേക്ക് എത്തുക എന്നത് അനിവാര്യമാണ്. 135 കോടി ഭാരതീയരുടെ സ്വപ്നവുമാണത്. ഈ ലക്ഷ്യം മുൻപിൽ വച്ച് നരേന്ദ്രമോദി സർക്കാർ 2014ൽ തുടങ്ങിയ ഒരു ദീർഘ കാല യജ്ഞത്തിന്റെ നല്ല തുടക്കം കൂടിയാണ് ടോക്യോ. ഒളിമ്പിക്‌സ് എന്ന വലിയ ലക്ഷ്യത്തിന് വർഷങ്ങൾ നീണ്ട തയാറെടുപ്പുകളും, വിദഗ്ധ പരിശീലനവും, ഭരണ പിന്തുണയും ആവശ്യമാണ്. ഭാരതത്തിലെ സ്പോർട്സ് ഫെഡറേഷനുകളുടെ അവസ്ഥ വളരെക്കാലമായി വിമർശിക്കപ്പെടുന്ന വിഷയമാണ്. വിദഗ്ധ ട്രെയിനിങ്, ആവശ്യമുള്ള ഫണ്ട്, മറ്റ് സൗകര്യങ്ങൾ ഇവ ലഭിക്കാതെ നിരവധി കഴിവുള്ള കായിക താരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ കുരുതി കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണാനാണ് നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ 7 വർഷമായി ശ്രമിക്കുന്നത്.


2014ൽ അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (TOPS) എന്ന പദ്ധതി നരേന്ദ്രമോദി സർക്കാർ ആരംഭിച്ചു. ലോകോത്തര ട്രെയിനിങ് സെന്ററുകളിൽ മികച്ച കോച്ചുകളുടെ കീഴിൽ പരിശീലനം, മറ്റ് സൗകര്യങ്ങൾ, ചിലവിനുള്ള ഫണ്ട് ഇതെല്ലാം TOPS പദ്ധതി നൽകി തുടങ്ങി. 100ന് മുകളിൽ താരങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. നീരജ് ചോപ്ര അടക്കം നിരവധി താരങ്ങൾക് ഈ പദ്ധതി വഴി അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ വിദേശ കോച്ചുകളടക്കമുള്ളവരുടെ കീഴിൽ പരിശീലനം ലഭിച്ചു. TOPS പദ്ധതി പ്രകാരം താരങ്ങളുടെ പരിശീലനത്തിന് വേണ്ടി 1170 കോടി രൂപയാണ് നരേന്ദ്രമോദി സർക്കാർ ചിലവഴിച്ചത്. കൂടാതെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യുടെ നേതൃത്വത്തിൽ ‘മിഷൻ ഒളിമ്പിക് സെൽ’ ആരംഭിച്ചു. TOPS പദ്ധതിയിൽ സഹായം നൽകേണ്ട കായിക താരങ്ങളെ കണ്ടെത്തുക എന്നതാണ് സെലിന്റെ ഉത്തരവാദിത്തം. മൂന്ന് ഒളിമ്പികസുകൾക്ക് (2020, 2024, 2028) വേണ്ടി ഒരു റോഡ്മാപ്പ് തയ്യാറാക്കാൻ പ്രധാനമന്ത്രി ഒരു ‘ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചിരുന്നു. ദേശീയ ബാഡ്മിന്റൺ പരിശീലകൻ പുല്ലെല ഗോപിചന്ദ്, മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ വിരേൻ റാസ്ക്വിൻഹ, ഒളിമ്പിക്‌ ജേതാവ് അഭിനവ് ബിന്ദ്ര തുടങ്ങി പ്രഗത്ഭർ ഉൾപ്പെട്ട ടാസ്‌ക് ഫോഴ്‌സ് ഒരു മികച്ച പ്ലാൻ തയ്യാറാക്കിയിരുന്നു. ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചയുടനെ തന്നെ പതിറ്റാണ്ടുകളായി ഫണ്ടില്ലാതെയും അഴിമതിയിൽ മുങ്ങിക്കിടന്നതുമായ കായിക കേന്ദ്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകുവാൻ നരേന്ദ്രമോദി സർക്കാർ നടപടികളെടുത്തു. കൂടാതെ കൂടുതൽ സ്വകാര്യ സംരംഭങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാനും തുടങ്ങി. ഇതുമൂലം പണം താഴെത്തട്ടിലെ സ്പോർട്സിലേക്ക് നേരിട്ട് എത്തുകയും, അതലറ്റുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്തു. കൂടാതെ നിരവധി മറ്റ് പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചു:
✅ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റ് 2019
✅ഖേലോ ഇന്ത്യ പദ്ധതി 2018
✅സ്പോർട്സ് ടാലെന്റ് പോർട്ടൽ 2017
✅എമ്പവേർഡ് സ്റ്റിയറിങ് കമ്മിറ്റി ഓണ് സ്പോർട്സ് 2017
✅ഡെവലപ്പ്മെന്റ് ഓഫ് നാഷണൽ സ്പോർട്സ് എഡ്യൂക്കേഷൻ ബോർഡ്‌ (NSEB)
✅മിഷൻ ഇലവൻ ഫുട്ബോൾ 2017(MXIM)
✅ഊർജ-U19 ഫുട്ബോൾ ടാലെന്റ് ഹണ്ട് 2017
✅സിഗ്നിഫിക്കന്റ് ലെവൽ കമ്മിറ്റി ടു അഡ്രസ് കംപ്ലൈന്റ്സ് & ഇഷ്യൂസ് ഓഫ് വുമൺ സ്പോർട്സ് പേഴ്സൺസ് 2017


ഇതുവരെയുള്ള ഭാരതത്തിന്റെ ഒളിമ്പിക്സ് കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും തിളക്കമാർന്ന നേട്ടം കൈവരിച്ചത് ഈ ഒളിമ്പിക്സിലാണ് എന്ന് കാണാൻ കഴിയും. 1996 അറ്റ്ലാന്റ മുതൽ 2004 ഏഥൻസ് ഒളിമ്പിക്സ് വരെ ഭാരതത്തിന് 1 മെഡൽ മാത്രമാണ് ലഭിച്ചത്. 2008 ബീജിംങ് ഒളിമ്പിക്സിൽ 3 മെഡലുകളും, 2012 ലണ്ടൻ ഒളിമ്പിക്സിൽ 6 മെഡലുകളും ഭാരതത്തിന് ലഭിച്ചു. 2016 റിയോ ഒളിമ്പിക്സിൽ 2 മെഡലുകളും. അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് നീരജ് ചോപ്രയുടെ ആദ്യത്തെ സ്വർണ്ണം ഉൾപ്പെടെ 7 മെഡലുകൾ ഇത്തവണ ഭാരതം നേടി. 41 വർഷങ്ങൾക്കിപ്പുറം ഒളിമ്പിക്സ് ഹോക്കി മെഡൽ ഇന്ത്യയിലേക്ക് എത്തി. വനിത ഹോക്കി ടീമും ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചു. മീരാഭായ് ചാനു, രവി ദഹിയ, ലവ്‌ലീന ബോർഗോഹെയിൻ, ബജ്‌രംഗ് പുണിയ തുടങ്ങിയ താരങ്ങൾ കായിക നഭസ്സിൽ ഉദിച്ചു. പി.വി.സിന്ധുവിന്റെ ജൈത്രയാത്ര തുടരുന്നു.

അടുത്ത ഘട്ടമായി ഭാരതത്തിന്റെ ഒളിമ്പിക്‌സ് സ്വപ്നത്തെ സ്കൂളുകളുമായി നേരിട്ട് ബന്ധിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. മറ്റ് രാജ്യങ്ങളിലെ പോലെ സ്കൂൾ തലത്തിൽ തന്നെ ഒളിമ്പിക്‌സ് ലക്ഷ്യം വച്ച് പരിശീലനം തുടങ്ങുക എന്നതാണ് ഉദ്ദേശ്യം.
ടോക്യോ ഒളിമ്പിക്സിൽ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പിന്തുണ എല്ലാ താരങ്ങളും എടുത്തു പറഞ്ഞു. കോടികൾ മുടക്കി വിദേശ പരിശീലനം ഉൾപ്പടെ ഉറപ്പുവരുത്തി, തോൽവിയിൽ പോലും കായിക താരങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് ഒരു മാതൃക തന്നെ സൃഷ്ടിച്ചു എന്ന് തന്നെ പറയാം. ഒളിമ്പിക് മെഡൽ പട്ടികയിൽ മുൻനിര സ്ഥാനത്തേക്ക് ഭാരതം കടന്നു വരുന്ന ഒരു സുവർണ്ണ കാലഘട്ടമാണ് നരേന്ദ്രമോദിയുടെ ശ്രമങ്ങൾ നമുക്ക് സമ്മാനിക്കുക എന്നത് തീർച്ച.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles