തിരുവനന്തപുരം : പോളിയോ രോഗങ്ങളെ പൂര്‍ണ്ണമായും തുടച്ചുനീക്കി കേരളം. ഇരുപത് വർഷത്തിനിടെ പോളിയോ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പോളിയോ തുള്ളിമരുന്ന് വിതരണം നിർത്തി വയ്ക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യവിദഗ്ധർ ഉൾപ്പെടുന്ന സ്റ്റേറ്റ് ടെക്സ്റ്റിക്കൽ അഡ്വസൈറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ നിർദേശ പ്രകാരമാണ് തീരുമാനം. എന്നാൽ ഇതര സംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് രോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ പഴയത് പോലെ തന്നെ തുടരും.
2000 ത്തിൽ മലപ്പുറത്ത് ഒരാളിൽ പോളിയോ ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം കേരളത്തിൽ ഇതുവരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പതിനാല് വർഷത്തോളം പോളിയോ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ 2014 ൽ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗം വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് തുള്ളി മരുന്ന് വിതരണം തുടരുകയായിരുന്നു. വർഷം തോറും രണ്ട് ഘട്ടങ്ങളിലായി ആയിരുന്നു പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി വന്നിരുന്നത്. ഇതാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
പൾസ് പോളിയോ നൽകുന്നത് ശ്രമകരമായ ദൗത്യമാണ്. അതിൽ നമ്മൾ വിജയിച്ചു. തുള്ളിമരുന്ന് നൽകുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ജനനം മുതൽ ഒന്നര വയസുവരെ കുഞ്ഞുങ്ങൾക്ക് നിലവിൽ നൽകുന്ന ഇമ്മ്യൂണൈസേഷൻ ഇനി കൂടുതൽ കാര്യക്ഷമമാക്കുമെന്നു ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ ആര്‍.എല്‍.സരിത അറിയിച്ചു.