ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വപൂർവ്വം ഉപയോഗിച്ചുകൊണ്ട്, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളാനും ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്താനും വ്യക്തിയുടെയും സമൂഹത്തിന്റെയും മൗലിക അവകാശങ്ങളെ സംരക്ഷിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും വേണ്ടി ശ്രമിക്കേണ്ട മാധ്യമങ്ങൾ കഴിഞ്ഞ കുറേ കാലങ്ങളായി എങ്ങനെ രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാം എന്ന രീതിയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം നടത്തുന്ന ഒരു കൂട്ടം ആളുകളുടെ മാധ്യമപ്രവർത്തനം .
എങ്ങനെ റിപ്പോർട്ടു ചെയ്യണം എന്നത് ഓരോ മാധ്യമപ്രവർത്തകന്റെയും മാധ്യമ സ്ഥാപനത്തിന്റെയും രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾക്കും മുൻവിധികൾക്കും അനുസരിച്ചു നിർവഹിക്കപ്പെടുമ്പോൾ, ഒരു സംഭവത്തെ ഓരോ പത്രവും ഓരോ ചാനലും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിൽ അവതരിപ്പിക്കുക മാത്രമല്ല, വ്യത്യസ്ത വസ്തുതകളായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഒരാൾ ഉത്തരവാദിത്വത്തോടെ നടത്തുന്ന ഒരു പ്രസ്താവനയെ വിദ്വേഷപ്രസംഗമായോ കലാപാഹ്വാനമായോ റിപ്പോർട്ടു ചെയ്യുന്നതിൽ മാധ്യമ സ്ഥാപനങ്ങൾക്കോ അവതാരകർക്കോ യാതൊരുവിധ ധാർമിക പ്രതിസന്ധിയുമുണ്ടാകുന്നുമില്ല. അടുത്തകാലത്ത് കേരളത്തിലുണ്ടായ പല അനാവശ്യ വിവാദങ്ങൾ , മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിലുള്ള ഏകപക്ഷീയ മാധ്യമപ്രവർത്തനങ്ങൾ ഉൾപെടെ രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ കേരളത്തിലെ മാധ്യമപ്രവർത്തകർ എടുത്തിരുന്ന നിലപാടുകൾ രാജ്യവിരുദ്ധം തന്നെയായിരുന്നു…….. അതുകൊണ്ടുതന്നെ ഉപ്പു തിന്നവർ വെള്ളം കുടിക്കണം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ മാധ്യമ പ്രവർത്തനം എന്നത് പരോപകാരം എന്നതിൽ നിന്ന് പരോപദ്രവം എന്ന നിലയിലേക്കും കൂട്ടികൊടുപ്പിന്റെ മറ്റൊരു രൂപത്തിലേക്കും മാറിയതിനു പിന്നിൽ സാമ്പത്തിക ലാഭം അല്ലാതെ മറ്റൊന്നുമല്ല , സാധാരണ ഗ്ലോസിപ്പുകൾക്കും വിവാദങ്ങൾക്കും അപ്പുറം മാധ്യമപ്രവർത്തകർ ദേശദ്രോഹ സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറേ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും അപകടകാരികളായ മാധ്യമപ്രവർത്തകർ ഈ കൊച്ചു കേരളത്തിൽ നിന്നുള്ളവരാണ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
അതുകൊണ്ടുതന്നെ മാധ്യമ രംഗത്തും ഒരു ശുദ്ധികലശം ആവശ്യമാണ് ……. രാജ്യദ്രോഹികളെയും സാമൂഹ്യദ്രോഹികളെയും ആ രംഗത്ത് നിന്നും തുടച്ചു നീക്കുക തന്നെ വേണം.