Friday, April 26, 2024
spot_img

മുപ്പത് സെക്കൻഡിനുള്ളില്‍ കോവിഡ് പരിശോധനാഫലം. ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്ക്

ദില്ലി: 30 സെക്കൻഡിനുള്ളില്‍ കോവിഡ് പരിശോധനാഫലം ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങൾക്കായി ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രാലയവും ആര്‍ ആന്‍ഡ് ഡി വിഭാഗവുമാണ് ഇതിനായി ഇന്ത്യയിലെത്തുന്നത്. രക്തപരിശോധനയിലൂടെ 30 സെക്കന്‍ഡുകള്‍കൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ പരിശോധനാ കിറ്റുകള്‍.

ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലിൽ പൂർത്തിയായിരുന്നു.

ഇസ്രയേൽ സാങ്കേതികവിദ്യയും ഇന്ത്യൻ നിർമാണശേഷിയും കൂട്ടിച്ചേർത്ത് കോവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയ്ക്കു സഹായം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക വ്യക്തമാക്കി.

Related Articles

Latest Articles