ഹൈദരാബാദ്: ഭാരതത്തിന്റെ സംസ്കാരം വിളിച്ചോതുന്ന മറ്റൊരു ശില്പം കൂടി നാടിന് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇന്ത്യയിലെ മഹാഋഷിമാരുടെ ഗണത്തിൽപ്പെട്ട രാമാനുജാചാര്യരുടെ പ്രതിമയാണ് (Ramanujacharya Statue) ഹൈദരാബാദിൽ നിർമ്മിച്ചിരിക്കുന്നത്. 216 അടി ഉയരത്തിലുള്ള ഈ ശില്പത്തിന്റെ അനാച്ഛാദനം ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ലോകശ്രദ്ധയെ പോലും ആകർഷിക്കുന്ന മറ്റൊരു ശില്പം കൂടിയാണിത്. ലോകത്ത് ഇന്ന് നിലവിലുള്ളതിൽ ഇരിക്കുന്ന രീതിയിലുള്ള ശില്പങ്ങളിൽ വലുപ്പത്തിൽ രണ്ടാമത്തേതാണ് രാമാനുജാചാര്യരുടെ പ്രതിമ എന്നതും സവിശേഷതയാണ്.
ഹൈദരാബാദ് നഗരത്തിന് പുറത്തായി 45 ഏക്കറിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചിന്നജീയാർ ആശ്രമത്തിന്റെ ഉടമസ്ഥതയിലാണ് രാമാനുജാചാര്യ പ്രതിമയും അതിരിക്കുന്ന സ്ഥലവും. ആഗോളതലത്തിലെ ആശ്രമത്തിന്റെ അനുയായികൾ സംഭാവന ചെയ്ത 1000 കോടിരൂപയ്‌ക്കാണ് രാമാനുജാചാര്യ പ്രതിമയും ഗവേഷണകേന്ദ്രവും മ്യൂസിയവും പണിതീർ ത്തിരിക്കുന്നത്. പ്രതിമ ഇരിക്കുന്ന മണ്ഡപത്തിനകത്തെ ക്ഷേത്രത്തിൽ 120 കിലോ സ്വർണ്ണത്തിൽ തീർത്ത രാമാനുജാചാര്യരുടെ വിഗ്രഹവും മറ്റൊരു പ്രത്യേകതയാണ്.