Friday, April 19, 2024
spot_img

ഇന്നും ഉണങ്ങാത്ത മുറിവ്; 26/11 ആ രാത്രി മറക്കില്ല; മുംബൈ ഭീകരാക്രമണത്തിന് പതിമൂന്ന് വയസ്

മുംബൈ: മുംബൈ ഭീകരാക്രമണത്തിന് (Mumbai Terrorist Attack) ഇന്ന് പതിമൂന്ന് വയസ്. മുംബൈയിൽ 166 പേരുടെ ജീവൻ എടുത്ത ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് പതിമൂന്നു വര്ഷം മുൻപ് ഈ നഗരം സാക്ഷ്യംവഹിച്ചത്. മൂന്നു ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടൽ മുംബൈ എന്ന നഗരത്തിന് സമ്മാനിച്ചത് മായ്ക്കാനാകാത്ത മുറിവുകളായിരുന്നു. വെടിയൊച്ചകൾ കേട്ട് മുംബൈ മുഴുവൻ ഞെട്ടിവിറച്ച രാത്രി.

അജ്മൽ കസബിന്റെ നേത്യത്വത്തിൽ പാകിസ്ഥാനിൽ നിന്ന് കടൽമാർഗം എത്തിയ ഭീകരവാദികൾ മുംബൈയെ മുൾമുനയിൽ നിർത്തിയത് മൂന്നു ദിവസം. നഗരഹൃദയത്തിലെ വിടി സ്റ്റേഷനിൽ കാത്തിരുന്നവർക്ക് നേരെയാണ് ആക്രമകാരികൾ ആദ്യം നിറയൊഴിച്ചത്. പിന്നീടങ്ങോട്ട് തുടരാക്രമണങ്ങളും സ്ഫോടനങ്ങളും. ഭീകരാക്രമണത്തിന് ശേഷം മുംബൈ പഴയ അവസ്ഥയിൽ എത്താൻ മാസങ്ങൾ വേണ്ടി വന്നു. എല്ലാരുടെയും മനസ്സിൽ ഭയം മാത്രം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. ഭയത്തിൽ നിന്നും ഫീനീക്സ് പക്ഷിയെ പോലെ ചിറകടിച്ച് ഉയരുന്ന അതിജീവനം മുംബൈയുടെ കരുത്താണ്. ആ കരുത്തിലാണ് ഭീകരരാത്രികളെ ഭൂതകാലത്തിലേക്ക് എറിഞ്ഞ് നഗരം വീണ്ടും തിരക്കിലേക്ക് സജീവമാകുന്നത്.

അറുനൂറിലധികം പേർക്ക് പരിക്കു പറ്റി. നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. മുംബൈ അധോലോകത്തെ കിടുകിടെ വിറപ്പിച്ച വിജയ് സലാസ്കർ, സമർത്ഥനായ പോലീസ് ഓഫീസറും ഭീകര വിരുദ്ധ സേന തലവനുമായിരുന്ന ഹേമന്ത് കാർക്കറെ, കുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന പോലീസ് കമ്മീഷണർ അശോക് കാംതെ, നാഷണൽ സെക്യൂരിറ്റി ഗാർഡിലെ മേജറായിരുന്ന സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ഹവിൽ ദാർ ഗജേന്ദർ സിംഗ്, മരണം കീഴടക്കുന്നതിനു മുൻപേ അജ്മൽ കസബിനെ കീഴടക്കിയ തുക്കാറാം ഓംബ്ലേ തുടങ്ങിയ കർമ്മ ധീരരുടെ കനത്ത നഷ്ടങ്ങളാണ് 2008 നവംബറിലെ അവസാന ആഴ്ച നമുക്ക് സമ്മാനിച്ചത്.

2008 നവംബർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തെയും അതിജീവിക്കുക തന്നെ ചെയ്തു. ആക്രമണത്തിനായി കടൽ കടന്നു വന്ന പത്തു പേരിൽ ജീവനോടെ പിടിക്കപ്പെട്ട അജ്മൽ കസബിനെ 2012 നവംബർ 21 ന് തൂക്കിലേറ്റിയെങ്കിലും അണിയറയിലിരുന്ന് പദ്ധതി നടപ്പാക്കിയിരുന്നവരിൽ പലരും ഇന്നും സുരക്ഷിതരാണ്. ഐ എസ് ഐയാൽ ബീജാവാപം ചെയ്യപ്പെട്ട് അൽ ഖ്വായ്ദൻ തിരക്കഥയിൽ ലഷ്കർ ഭീകരരാൽ നടത്തപ്പെട്ട ആക്രമണമായിരുന്നു മുംബൈയിൽ അന്ന് നടന്നത്.

സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിവരുമെന്നുള്ള ചൊല്ലുകളെ അര്‍ത്ഥവത്താക്കുന്ന വിധത്തിലായിരുന്നു മുംബൈ ആക്രമണത്തെക്കുറിച്ച് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍. ഒരു അന്തര്‍ദ്ദേശീയ പ്രശ്നമായി മാറിയ സംഭവത്തില്‍ സ്വന്തം രാഷ്‌ട്രത്തിന്റെ നിലപാടെന്തായിരുന്നുവെന്നോ, അതിന്റെ അടിസ്ഥാനമെന്തെന്നോ അല്ലെങ്കില്‍ അതിനു അധാരമാക്കിയ തെളിവുകളെന്തെന്നോ അറിയാന്‍ ശ്രമിക്കാതെ, അഥവാ ശ്രമിച്ചാല്‍ തന്നെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അതിനെ പുകമറയ്‌ക്കുള്ളിലാക്കി സിദ്ധാന്തങ്ങൾ പടച്ചുണ്ടാക്കാനായിരുന്നു രാജ്യത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും മതമൗലികവാദികളും ശ്രമിച്ചത്.

കടൽ കടന്ന് ആക്രമണത്തിനായി ഇന്ത്യയിലെത്തിയവർ തങ്ങളുടെ പൗരന്മാർ തന്നെയാണെന്നും ലഷ്കർ ഭീകരൻ സഖി ഉർ റഹ്മാൻ ലഖ്വിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും പാകിസ്ഥാൻ പോലും പറഞ്ഞു കഴിഞ്ഞിട്ടും ഗൂഢാലോചാനാ സിദ്ധാന്തങ്ങളുമായി അവർ ഇപ്പോഴും അരങ്ങു വാഴുന്നുണ്ട്. രാഷ്‌ട്രത്തിനകത്ത് വാഴുന്ന ഇത്തരം ശത്രുക്കളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മാസങ്ങളും വർഷങ്ങളുമെടുത്ത് ലഷ്കർ ഇ തോയ്ബയും ഐഎസ്ഐയും അൽ ഖ്വായ്ദയും ഒരുമിച്ചൊരുക്കിയ ആക്രമണം തുക്കാറാം ഓംബ്ലെയും ഹേമന്ത് കാർക്കറെയും വിജയ് സലാസ്കറും ആശോക് കാംതെയും സന്ദീപ് ഉണ്ണിക്കൃഷ്ണനുമുൾപ്പെടെയുള്ള ധീരന്മാരുടെ പോരാട്ട വീര്യത്തിനു മുന്നിൽ തകർന്നു തരിപ്പണമാകുന്നത് ഭാരതം കണ്ടു. നരിമാൻ പോയിന്റിൽ ഭീകരർക്കെതിരെ പോരാടുമ്പോൾ ശിരസിലേറ്റ വെടിയുണ്ടയുടെ ചീളുമായി ജീവിക്കുന്ന എൻ എസ് ജി കമാൻഡോ കണ്ണൂർ സ്വദേശി പി വി മനേഷിനെപ്പോലെയുള്ളവരുടെ ധീരതയും സഹനവും ഭാരതം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.

Related Articles

Latest Articles