Thursday, April 25, 2024
spot_img

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടി തെറിപ്പിച്ച കേസ്;പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

കണ്ണൂര്‍: കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുട്ടിയാണെന്ന പരിഗണന പോലും നൽകാതെ പ്രതിയായ പൊന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദ് നടത്തിയത് നരഹത്യാശ്രമം ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യഘട്ടത്തിൽ പോലീസിന് വലിയ വീഴ്ച സംഭവിച്ച കേസിൽ റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ മൂന്നിന് വൈകിട്ടാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ കാറിൽ ചാരി നിന്ന് എന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. കേരള മനഃസാക്ഷിയെ നടുക്കിയ സംഭവത്തിൽ ലോക്കൽ പോലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല.

സംഭവത്തിൽ പോലീസിന് വലിയ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോർട്ട് കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ് എഡിജിപിക്ക് നൽകി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോർട്ടിലുള്ളത്. മർദ്ദനമേറ്റ സ്ഥലത്ത് പോലീസുദ്യോഗസ്ഥർ പോയെങ്കിലും സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ഇടപെടുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതും വീഴ്ചയാണ്. എസ് എച്ച് ഒ അടക്കം സ്റ്റേഷനിലെ നാല് പോലീസുദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Latest Articles