പെഷവാർ : പാക്കിസ്ഥാനിലെ പെഷവാറില്‍ മുസ്ലിം പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 28 പേർ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് പൊലീസ് ഉദോഗസ്ഥരും ഉൾപ്പെടുന്നു. പൊലീസ് സ്റ്റേഷന് സമീപമുള്ള പള്ളിയില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40നാണു വമ്പൻ സ്ഫോടനമുണ്ടായത്.
വിശ്വാസികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നയാളാണ് സ്വയം പൊട്ടിത്തെറിച്ചതെന്നു കരുതുന്നു. സ്ഫോടനം നടന്ന പ്രദേശം മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു. ആംബുലന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല.
സ്ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ ഇനിയും കുടുങ്ങി കിടപ്പുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം നഗരത്തിലെ മറ്റൊരു മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്.