ഹൈദരബാദ്: നിശാ പാര്‍ട്ടിക്ക് മാറ്റ് കൂട്ടാനായി പാമ്പ് അടക്കമുള്ള വന്യ ജീവികളെ എത്തിച്ച് നിശാപാർട്ടി നടത്തിയ പബ്ബ് ഉടമയടക്കം ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഹൈദരബാദ് പടിഞ്ഞാറന്‍ മേഖലയിലെ പ്രമുഖ പബ്ബിലാണ് രാത്രി പാര്‍ട്ടികള്‍ക്കായി വന്യജീവികളെ എത്തിച്ചത്.ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച ശേഷം പ്രതികളെ അറസ്റ്റ് ചെയ്തത്. നിശാപാര്‍ട്ടി പുറം ലോകത്തെ കാണിക്കാനായി ജീവനുള്ള വന്യജീവികള്‍ക്കൊപ്പമുള്ള അതിഥികളുടെ ചിത്രങ്ങളും വീഡിയോകളും ക്ലബ്ബിന്‍റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചിരുന്നു.
കഴുത്തിലൂടെ ഇഴയുന്ന പാമ്പിനൊപ്പമുള്ള യുവതിയുടേയും യുവാവിന്‍റെ തോളിലൂടെ നടക്കുന്ന വലിയ ഇനം ഓന്തിന്‍റേത് അടക്കമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്ത് വന്നത്.ഞായറാഴ്ചയാണ് പാര്‍ട്ടി നടന്നതെന്നും സംഭവത്തില്‍ വനം വകുപ്പുമായി ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ജൂബിലി ഹില്‍സ് പൊലീസ് ഇന്‍സ്പെക്ടര്‍ രാജശേഖര്‍ റെഡ്ഡി ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.