ആലപ്പുഴ : എടത്വ കൃഷി ഓഫിസർ എം. ജിഷമോളാണ് കള്ളനോട്ട് കേസിൽ അറസ്റ്റിലായത്. ഇവരിൽ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകൾ ആണ് ലഭിച്ചത്.മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാൾ 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ ബാങ്കിൽ നൽകിയതിന് പിന്നാലെ പിടിക്കപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്. നോട്ടുകൾ പിടിക്കപ്പെട്ടപ്പോൾ കൃഷി ഓഫിസറായ ജിഷമോൾ നൽകിയതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇവർ തമ്മിൽ പരിചയക്കാരാണ്. അതേസമയം, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയുമായിരുന്നില്ലെന്ന് ആലപ്പുഴ സൗത്ത് പോലീസ് വ്യക്തമാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളനോട്ടുകളുടെ ഉറവിടം ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആലപ്പുഴ കളരിക്കലിൽ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു. വ്യാജനോട്ട് കേസിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കുകയാണ് പോലീസ്.