തിരുവനന്തപുരം:കമലേശ്വരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് കമലേശ്വരം ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു.സംഭവത്തിന്റെ
സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
അഫ്‌സലിന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബൈക്കിൽ രണ്ട് പോലീസുകാർ വന്നപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. അഫ്‌സലിനെ തടഞ്ഞു നിർത്തി അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
സംഭവത്തിൽ സൂര്യ, സുധീഷ് എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. ആറ് പേർ കൂടി സംഭവത്തിൽ പിടിയിലാകാനുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പടെ എട്ട് പ്രതികളുണ്ടെന്ന് പോലീസ് പറയുന്നു. മുഖ്യപ്രതി കരിമഠം സ്വദേശി അശ്വിനാണെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം അശ്വിന്റെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്‌കൂളിന് മുന്നിൽവച്ച് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കു തർക്കമുണ്ടായി. അഫ്‌സലിന്റെ സുഹൃത്തുക്കളുമായിട്ടായിരുന്നു തർക്കം. ഇതേ തുടർന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഫോർട്ട് പോലീസാണ് അന്വേഷണം നടത്തുന്നത്.