ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറി സൈനിക ക്യാമ്പിൽ ചാവേറാക്രമണം. രണ്ട് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സൈനിക ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് ഭീകരൻ ചാവേർ ആക്രമണം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യാമ്പിന്റെ മതിൽ ചാടിക്കടന്ന് വരികയായിരുന്നു എന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെയും വധിച്ചു. പക്ഷെ പ്രത്യാക്രമണത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അവരാണ് ഇപ്പോൾ വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു. കൂടുതൽ സൈനികരെ സംഘർഷ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതാണ്. അതിനിടയിലാണ് ഭീകരാക്രമണം. സംഘത്തിൽ കൂടുതൽ ഭീകരരുണ്ടോ എന്ന തിരച്ചിൽ ഇപ്പോഴും തുടരുന്നു.
രണ്ട് സൈനികർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചാവേർ ആക്രമണം നടത്താനുള്ള ശ്രമം എന്തായാലും പരാജയപ്പെടുത്താൻ സാധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിക്കുന്നു. കൂടുതൽ ഭീകരുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാതെയാണ് സൈന്യം ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. സ്ഥലത്ത് കൂടുതൽ സേനാംഗങ്ങൾ എത്തുന്നതും ഈ തിരച്ചിലിനുവേണ്ടിയാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തുടനീളം വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങളാണ് നടക്കുക. ഈ സാഹചര്യത്തിൽ നിലവിലെ സുരക്ഷ വർധിപ്പിക്കാനും സൈന്യം തീരുമാനമെടുത്തിട്ടുണ്ട്.