ദിസ്പൂര്‍: സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ഇന്ത്യയില്‍ സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ചോര വീഴ്ത്തുന്ന കാരണമായി മതം മാറിക്കൂടെന്നും മതമെന്നാല്‍ അവനവനെ അറിയാനുള്ള വഴിയാണെന്നും ശര്‍മ്മ പറഞ്ഞു. ‘ഏതെങ്കിലും ഒരു മതത്തെ പിന്തുടരുക എന്നത് നിങ്ങളെ സ്വയം അറിയുകയെന്ന ഒരു പഠനപ്രവര്‍ത്തനമാണ്. എന്നാല്‍ ഇന്ത്യയിലിന്ന് ഇടതുപക്ഷവും ലിബറലുകളുമാണ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വിദ്വേഷത്തിന് ഉത്തരവാദികള്‍. കോണ്‍ഗ്രസാകട്ടെ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ കൊട്ടിഘോഷിക്കുന്നു,’- ഗുവാഹത്തിയില്‍ നടന്ന ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞത്
‘സ്വാതന്ത്ര്യത്തിന് ശേഷം ഇടതുബുദ്ധിജീവികളും ലിബറലുകളും ചേര്‍ന്നാണ് ഇന്ത്യയിലെ കലാലയങ്ങളിലെ സിലബസ് തയ്യാറാക്കിയത്. റെബലുകളെ സൃഷ്ടിക്കാനും സമുദായങ്ങള്‍ (ഹിന്ദു-മുസ്ലിം) തമ്മില്‍ സ്പര്‍ധ വളര്‍ത്താനും ഉതകുന്ന വിധത്തിലായിരുന്നു ഈ സിലബസ്. ആളുകളുടെ മനസ്സില്‍ സര്‍ക്കാരിനോടും മറ്റും തോന്നേണ്ട ബഹുമാനം ഇവര്‍ ഇല്ലാതാക്കുകയും ചെയ്തു,’- ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
ഗുവാഹത്തിയില്‍ നടന്ന ചടങ്ങില്‍ വീര്‍സവര്‍ക്കറെക്കുറിച്ചുള്ള പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഉദയ് മഹുര്‍കറും ചിരായു പണ്ഡിറ്റും ചേര്‍ന്നെഴുതിയ ‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹേവ് പ്രിവന്‍റഡ് പാര്‍ട്ടീഷന്‍’ എന്ന പുസ്തകമാണ് ഐടിഎ മച്‌ഖോവയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.