Saturday, April 20, 2024
spot_img

അട്ടപ്പാടി മധുകൊലക്കേസ്; പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്; രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു; ഇനി കോടതി നിലപാട് നിർണ്ണായകം

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്.11 പ്രതികള്‍ സാക്ഷികളെ വിളിച്ചതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സാക്ഷികൾ വിസ്താരത്തിന് ഹാജരാകുന്നതിന് തൊട്ട് മുന്‍പ് വരെ പ്രതികള്‍ സാക്ഷികളെ ബന്ധപ്പെട്ടിരുന്നതായി കോള്‍ രേഖകളില്‍ നിന്ന് തെളിഞ്ഞു.പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 16ന് കോടതി പരിഗണിക്കും.

അട്ടപ്പാടിയില്‍ വനവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ സാക്ഷികള്‍ ഒന്നിന് പുറകേ ഒന്നായി മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രതികൾ പലരും ജാമ്യ ഉപാധികൾ ലംഘിച്ച് സാക്ഷികളെ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്ത് വരുന്നത്. മരയ്ക്കാര്‍, ഷംസുദീന്‍, നജീബ്, സജീവ് തുടങ്ങിയ പ്രതികളാണ് കൂടുതല്‍ തവണയും സാക്ഷികളുമായി ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്. ചില സാക്ഷികളെ പ്രതികള്‍ വിളിച്ചത് 63 തവണ വരെയാണ്. ഫോണ്‍ വിളികളെല്ലാം സാക്ഷി വിസ്താരം തുടങ്ങുന്നതിന് മുന്‍പുള്ള മാസങ്ങളിലെന്നതും ശ്രദ്ധേയം. പ്രതികളുമായി അടുപ്പം പുലര്‍ത്തിയ 8 പേര്‍ ഇതുവരെ മൊഴിമാറ്റിയിട്ടുണ്ട്.

കേസിൽ പ്രോസിക്യൂഷന് ലഭിച്ച നിര്‍ണ്ണായക രേഖകള്‍ ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 16ന് കോടതി പരിഗണിക്കും.ഈ ഹര്‍ജി പരിഗണിച്ച ശേഷം ആയിരിക്കും കേസില്‍ ഇനി കൂടുതല്‍ സാക്ഷി വിസ്താരം ഉണ്ടാവുക. ഹൈക്കോടതി ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് സാക്ഷികളെ നിരന്തരം ബന്ധപ്പെട്ടതിലൂടെ പ്രതികള്‍ നടത്തിയതെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ കോടതി നിലപാടാണ് ഇനി നിർണായകം.

Related Articles

Latest Articles