തൃശൂർ : നവമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട തൃശൂരിലെ മർദ്ദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആലപുഴ സ്വദേശി സുരേഷ് കുമാറിനെതിരെയാണ് ഒല്ലൂർ പോലീസ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ലോറി ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടത്.
ഒല്ലൂർ ചെറുശ്ശേരിയിലെ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പേരിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നിന്ന് ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരം ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് സത്യാവസ്ഥ അറിഞ്ഞത്. പത്താം ക്ലാസുകാരനായ മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് മൊഴി നല്‍കി. ഒല്ലൂർ പിആർ പടിയിൽ പെട്രോൾ പമ്പിൽ എത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെ ലോറി ഡ്രൈവർ ഉപദ്രവിക്കുകയായിരുന്നു. ആൺകുട്ടി ബഹളം വച്ചപ്പോൾ പെട്രോൾ പമ്പ് ജീവനക്കാർ ഓടിയെത്തി. അപ്പോഴേക്കും അയാൾ കടന്നു കളഞ്ഞിരുന്നു. തുടർന്നാണ് കുട്ടിയുടെ പിതാവ് ഇയാളെ മർദ്ദിച്ചത്.