സിഡ്നി: ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തിലും തോൽവി വഴങ്ങി ഇന്ത്യ. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. 390 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കുവാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ കോഹ്‌ലിയും (89), രാഹുലും (76) പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ സ്‌കോര്‍ എത്തിപ്പിടിക്കാന്‍ ഇന്ത്യക്കായില്ല. 87 പന്തില്‍ നിന്നാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഇന്നത്തെ മല്‍സരത്തോടെ ഇന്ത്യയ്ക്കായി 250 ഏകദിന മല്‍സരങ്ങള്‍ കളിച്ച താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ക്യാപ്റ്റ്ന്‍ കോഹ്‌ലി അംഗമായി. മായങ്ക് അഗര്‍വാള്‍ (28), ശിഖര്‍ ധവാന്‍ (30),ശ്രേയസ് അയ്യര്‍ (38) എന്നിവര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും പെട്ടെന്ന് പുറത്തായി. മധ്യനിരയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയും (28), ജഡേജയും (24) തിളങ്ങി. കമ്മിന്‍സ് ഓസിസിനായി മൂന്നും സാംബാ, ഹാസെല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്നും ടോസിന്റെ ആനുകൂല്യം ലഭിച്ച ആതിഥേയര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് നേടിയത്. നേരത്തെ സ്റ്റീവ് സ്മിത്ത് (104), വാര്‍ണര്‍ (83), മാക്‌സ് വെല്‍(63), ലബുസ്‌ഷെഗനെ (70), ആരോണ്‍ ഫിഞ്ച് (60) എന്നിവരുടെ വമ്ബന്‍ ബാറ്റിങ് മികവിലാണ് ഓസിസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 64 പന്തില്‍ നിന്നാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ഇതിനിടെ, ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്- ഡേവിഡ് വാര്‍ണര്‍ സഖ്യം ഇന്ത്യന്‍ ഓപ്പണര്‍മാരായിരുന്ന വിരേന്ദര്‍ സേവാഗ്- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സഖ്യത്തിന്റെ റെക്കോഡിനൊപ്പമെത്തി.