ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി സ്വർണം സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു. വനിതകളുടെ സിംഗിൾസ് കാറ്റഗറിയിൽ കനേഡിയൻ താരത്തെ തോൽപ്പിച്ച് ചരിത്രം കുറിച്ച സിന്ധു തന്റെ പരിശീലകർക്കും പരിക്കുകൾ സുഖപ്പെടുത്തി നൽകിയ ഡോക്ടർമാർക്കും നന്ദി അറിയിച്ചു.
വളരെ പെട്ടന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്ധു മാദ്ധ്യമങ്ങളോട് പങ്കുവച്ചു. പിവി സിന്ധു ചാമ്പ്യനുകളുടെ ചാമ്പ്യനെന്ന് പ്രശംസിച്ച നരേന്ദ്രമോദിയുടെ വാക്കുകൾക്ക് നന്ദിയുണ്ടെന്നും സിന്ധു കൂട്ടിച്ചേർത്തു.
തന്റെ ഈ വിലയേറിയ നേട്ടത്തിന് വേണ്ടി ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ബാഡ്മിൻറൺ താരം പറഞ്ഞു. ഒരു അത്‌ലെറ്റിനെ സംബന്ധിച്ചിടത്തോളം പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. കോമൺവെൽത്ത് മത്സരത്തിനായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിന് പിറകിൽ പരിശീലകരുടെയും ഡോക്ടറുടെയും വലിയ പിന്തുണയുണ്ട്. ഒരു അത്‌ലെറ്റ് ശാരീരികമായും മാനസികമായും ഫിറ്റായി ഇരിക്കുക എന്നത് പ്രധാനമാണ്. അതിനായി അവർ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും സിന്ധു വ്യക്തമാക്കി.