Friday, April 26, 2024
spot_img

വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബെലാറൂസ് പ്രസിഡന്റ് ആശുപത്രിയിൽ: വിഷം നൽകിയതാണെന്നാരോപിച്ച് ബെലാറൂസ് പ്രതിപക്ഷ നേതാവ്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ച നടന്നതിന് പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ട്. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ലുക്കാഷെൻകോ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് ബെലാറൂസ് പ്രതിപക്ഷ നേതാവായ വാലെറി സെപ്കാലോ ഇക്കഴിഞ്ഞ ശനിയാഴ്ച ടെലഗ്രാമിലൂടെ പുറത്ത് വിട്ടത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിനപ്പുറം സ്ഥിരീകരിക്കാവുന്ന ഒരു വിവരം നിലവിൽ പുറത്ത് വന്നിട്ടില്ല.

ക്രെംലിൻ ലുക്കാഷെൻകോയ്ക്ക് വിഷം നല്‍കിയിരിക്കാമെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കണ്ടിട്ട് ആ സംശയം ഒഴിവാക്കാനുള്ള നീക്കമാണെന്നും വാലെറി സെപ്കാലോ ആരോപിച്ചു. 1994 മുതൽ ലുക്കാഷെൻകോയാണ് ബെലാറൂസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്.

ഈ മാസം 9ന് വിക്ടറി ഡേ ആഘോഷത്തിന് മോസ്കോയിലെ റെഡ് സ്ക്വയറിൽ ലുക്കാഷെൻകോയും എത്തിയിരുന്നു. ബെലാറൂസിൽ ആണവ മിസൈലുകളുമായി ബന്ധപ്പെട്ട കരാർ ലൂക്കാഷെൻകോ സർക്കാരും റഷ്യയും തമ്മിൽ കഴിഞ്ഞയാഴ്ച ഒപ്പിട്ടിരുന്നു.

Related Articles

Latest Articles