ടാങ്കിയർ : ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങിയ ബ്രസീൽ ഫുട്ബോൾ ടീമിന് ഞെട്ടിക്കുന്ന തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോയ്ക്ക് എതിരെയാണ് ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. മൊറോക്കോയ്ക്കായി സോഫിയൻ ബൗഫൽ (29–ാം മിനിറ്റ്), അബ്ദുൽഹമീദ് സാബിരി (79) എന്നിവരാണ് വലകുലുക്കിയ കണ്ടത്. ബ്രസീലിന്റെ ആശ്വാസ ഗോൾ 67–ാം മിനിറ്റിൽ കാസെമിറോ കണ്ടെത്തി. യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകി ഇറങ്ങിയ ബ്രസീലിനെ തകർപ്പൻ പ്രകടനത്തിലൂടെ മൊറോക്കോ വരിഞ്ഞുമുറുക്കുകയായിരുന്നു.
ആന്ദ്രെ സാന്റോസ്, റോനി എന്നീ താരങ്ങൾ ബ്രസീലിനായി അരങ്ങേറി. മൊറോക്കോയിലെ ബറ്റൂട്ട സ്റ്റേഡിയത്തിൽ 65,000ത്തോളം വരുന്ന ആരാധകർക്കു മുന്നിലായിരുന്നു മൊറോക്കോയുടെ വിജയം.
13–ാം മിനിറ്റിൽ തന്നെ ബ്രസീലിനു ഗോൾ നേടാനുള്ള അവസരം ലഭിച്ചുവെങ്കിലും അരങ്ങേറ്റക്കാരൻ റോനി പാഴാക്കി. 22–ാം മിനിറ്റിൽ മൊറോക്കോ ഗോളി യാസിൻ ബോനുവിന്റെ പിഴവിൽ ലഭിച്ച അവസരവും ബ്രസീലിന് മുതലെടുക്കാൻ സാധിച്ചില്ല. 29–ാം മിനിറ്റിൽ ബൗഫലിന്റെ ഗോളിലൂടെ മൊറോക്കോ മുന്നിലെത്തിയതോടെ ആദ്യ പകുതി മൊറോക്കോയ്ക്ക് അനുകൂലമായി. 67–ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ അസിസ്റ്റിലാണ് കാസെമിറോ ബ്രസീലിനായി വലകുലുക്കിയത്. എന്നാൽ 79–ാം മിനിറ്റിലെ സാബിരിയുടെ ഗോളിലൂടെ മൊറോക്കോ മത്സരം സ്വന്തമാക്കി.