കൊച്ചി: സഹോദരിമാർ പീഡനത്തിനിരയായി മരണപ്പെട്ട കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുളള സംഘമാണ് അട്ടപ്പളളത്ത് എത്തിയിരിക്കുന്നത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും പരിശോധന നടത്തി. പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്ന് അന്വേഷണസംഘം പ്രാഥമിക വിവരശേഖരണം നടത്തി.
വിശദമായ മൊഴിയെടുപ്പ് ഉടനുണ്ടാകുമെന്നാണ് സിബിഐ സംഘം വ്യക്തമാക്കുന്നത്. പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ക്യാമ്പ് ചെയ്ത് സംഘം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സൂചന.
തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യമായ കണ്ടെത്തലുകള്‍ ഇല്ലെന്നും, കൂടുതല്‍ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉത്തരവിട്ടത്. അന്വേഷണം മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പോക്‌സോ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.