ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് വികസനപാതയിൽ മുന്നേറ്റം കുറിക്കുന്നു. പ്രധാന നഗരങ്ങളിലൊന്നായ അസംഗഢിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. 145 കോടി രൂപയുടെ വികസന പദ്ധതികൾ ആവിഷ്‌കരിക്കാനാണ് നീക്കം.
ഇതുവരെ ഡൽഹി- ലക്‌നൗ പൂർവ്വാഞ്ചൽ എക്പ്രസിന്റെയും, സുഹൽദേവിന്റെ പേരിൽ നിർമ്മിക്കുന്ന സർവ്വകലാശാലയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് പുറമേയാണ് പുതിയ വികസന പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കൊറോണ വ്യാപനം ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്നവരെ മോശമായി ബാധിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് വിവിധ വികസന പദ്ധതികൾ അസംഗഢിൽ സംഘടിപ്പിക്കുന്നത്.
ഒരു കാലത്ത് തൊഴിലില്ലായ്മ അസംഗഢിലെ പ്രധാന പ്രശ്‌നമായിരുന്നുവെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. എന്നാൽ ബിജെപിയിൽ വിശ്വാസം അർപ്പിക്കുന്ന അസംഗഢ് പുരോഗതിയുടെയും, സമൃദ്ധിയുടെയും പുതിയ ഉരയങ്ങളിലേക്ക് കുതിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് തൊഴിലിനും താമസ സ്ഥലത്തിനുമായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചവരായിരുന്നു അസംഗഢിലെ യുവാക്കൾ. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അസംഗഢ് ജനതയുടെ ദുരവസ്ഥയ്‌ക്ക് കാരണമായവർ കൊറോണ സമയത്ത് വരുകയോ ആളുകളെ കാണുകയോ ചെയ്തില്ല. അവർക്കായി പ്രവർത്തിച്ചില്ല. തങ്ങൾക്ക് എംപിയും എംഎൽഎയും ഇല്ലെങ്കിലും അസംഗഢിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും യോഗി ചൂണ്ടിക്കാട്ടി.