ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ നിരീക്ഷണ സംവിധാനങ്ങൾ വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. അതിർത്തിയിലെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇന്ത്യ 25 ദീർഘദൂര സൈനിക നിരീക്ഷണ ഉപകരണങ്ങൾ വാങ്ങുമെന്നാണു റിപ്പോർട്ട്.
ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള 3488 കിലോമീറ്റർ ചൈനീസ് അതിർത്തിയിൽ സുരക്ഷയൊരുക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന് ഈ നൂതന ഉപകരണങ്ങൾ കൈമാറും. അതിർത്തിയിലെ വിവിധ ഒൗട്ട്പോസ്റ്റുകളിൽ ഇത് സ്ഥാപിക്കും. ഇതിലൂടെ അതിർത്തി മേഖലയിലെ തത്സമയ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
നിലവിൽ ഇന്ത്യക്ക് രണ്ടു ലൊറോസ് സംവിധാനങ്ങളാണുള്ളത്. രണ്ടു കോടി രൂപയിൽ അധികമാണ് ഒരു ലൊറോസ് സംവിധാനത്തിന്റെ വില. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു ദിവസങ്ങൾ മുമ്പാണ് ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.