റാഞ്ചി: ജാർഖണ്ഡിൽ ബുൾബുൾ വനമേഖലയിൽ നടത്തിയ പരിശോധനയിൽ സ്ത്രീ ഉൾപ്പെടെ ഒമ്പത് കമ്യൂണിസ്റ്റ് ഭീകരരെ പിടികൂടി പോലീസ്. സോണൽ കമാൻഡറും സബ്‌സോണൽ കമാൻഡറും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. സോണൽ കമാൻഡർ ബൽറാം ഒറോണിനോടൊപ്പം സബ് സോണൽ കമാൻഡർ ദശരഥ് സിംഗ് ഖേർവാർ, ഏരിയ കമാൻഡർ മാർക്കേഷ് നഗേസിയ, ശൈലേശ്വർ വരാവോ, മുകേഷ് കോർവ, വീരേൻ കോർവ, ശൈലേന്ദ്ര നഗേസിയ, സഞ്ജയ് നഗേസിയ, ഷീല ഖേർവാർ, ലളിതാ ദേവി എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്ത് ഫെബ്രുവരി എട്ട് മുതൽ ആരംഭിച്ച ഓപ്പറേഷൻ ബുൾബുൾ പദ്ധതിയുടെ ഭാഗമായായിരുന്നു പോലീസിന്റെ തിരച്ചിൽ. ലോഗർദാഹ, ബുൾബുൾ ഏരിയകളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. കമ്യൂണിസ്റ്റ് ഭീകരസംഘത്തിന്റെ സോണൽ കമാൻഡറായ ബൽറാം ഒറോൺ ഉൾപ്പെടെ തിരച്ചിലിനൊടുവിൽ അറസ്റ്റിലായി. തലയക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണിയാൾ. ബൽറാമിനെതിരെ 82 കേസുകളുണ്ട്.
അതേസമയം പരിശോധനയ്‌ക്കിടെ വൻ ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും പോലീസ് പിടികൂടിയിട്ടുണ്ട്. ഐഎൻഎസ്എഎസ് റൈഫിൾ, 315 ബോർ റൈഫിൾ, അമേരിക്കൻ റൈഫിൾ, പിസ്റ്റൽ, 1678 ലൈവ് ബുള്ളറ്റുകൾ, 21 മാഗസിനുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് സംഘത്തിന്റെ പക്കൽ നിന്നും കണ്ടെടുത്തത്. ഏകദേശം പത്തോളം തവണ ഈ സംഘവുമായി പോലീസ് ഏറ്റുമുട്ടിയിരുന്നു.