ദില്ലി : ഇന്ത്യയുടെ പരമാധികാരം മാനിക്കപ്പെടണമെന്ന പൊതുവികാരമാണ് താൻ പങ്കുവച്ചതെന്ന് കോൺഗ്രസ് പാര്‍ട്ടി പദവികള്‍ നിന്ന് രാജിവച്ച അനില്‍ ആന്‍റണി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായതെന്നും സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനില്‍ വിമര്‍ശിച്ചു. എന്നാൽ അനിലിന്റെ പിതാവും കോൺഗ്രസ് മുതിർന്ന നേതാവുമായ എ കെ ആന്റണി മകന്റെ രാജിയിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.
ഇനി പ്രഫഷനൽ കാര്യങ്ങളുമായി മുന്നോട്ടു പോകാനാണ് അനിലിന്റെ തീരുമാനം. സ്വന്തം പാർട്ടിയിൽ നിന്ന് ശക്തമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്. 2017 ൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നേരിട്ടുള്ള അഭ്യർത്ഥന പ്രകാരമാണ് അനിൽ പാർട്ടിയിലെത്തുന്നത്.
ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുള്ള തന്റെ ട്വീറ്റിന് സ്വന്തം പാർട്ടിയിൽ നിന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് അനിൽ ആന്റണി പാര്‍ട്ടിപദവികള്‍ രാജിവച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍, എഐസിസി സോഷ്യല്‍മീഡിയ നാഷനല്‍ കോഓര്‍ഡിനേറ്റര്‍ പദവികളാണ് രാജിവച്ചത്.