തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ സർക്കാർ അവലോകന യോഗം ചേരും. കൂടാതെ കോവിഡ് വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞ ദിവസം 162 പേരുടെ മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 20,134 ആയി. ജൂലൈ 26 മുതല്‍ ഇന്നലെ വരെ 4099 പേര്‍ മരണത്തിന് കീഴടങ്ങി . ജൂലൈ പകുതിക്ക് ശേഷം പ്രതിദിനം ശരാശരി 150 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുപ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗബാധ. 100 പേരെ പരിശോധിക്കുമ്പോൾ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
അതേസമയം എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇന്നലെയും മൂവായിരത്തിന് മുകളിലാണ് രോഗബാധിതര്‍. മറ്റ് ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ കുറവില്ല. നേരത്തെ കേസുകള്‍ കുറഞ്ഞ് നിന്ന വയനാടും ആയിരത്തിന് മുകളിലായി കോവിഡ് കേസുകള്‍. നിലവില്‍ 1,81 ,209 പേരാണ് ചികിത്സയിലുള്ളത്. വരും ദിവസങ്ങളിലും കേസുകള്‍ നാല്‍പതിനായിരത്തിന് മുകളില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യം നാളെ ചേരുന്ന അവലോകന യോഗം വിലയിരുത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
മാത്രമല്ല രോഗവ്യാപനം കുറക്കാന്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനും വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോൾ ആരോഗ്യ വകുപ്പ്. സെപ്തംബര്‍ പകുതിയോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona