തിരുവനന്തപുരം: സി.പി.എം ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് കാവ് സംരക്ഷണസമിതി. വിഡിയോ സഹിതം സംഭവം സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എം.എല്‍.എയുമായ യു.സി രാമൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമാണ് വെളിച്ചപ്പാട് അഥവാ കോമരം തുള്ളൽ. അതിനെ തെരുവിൽ ആഭാസമായി കെട്ടിയാടാന്‍ അവസരം നല്‍കി എന്നാണ് യു.സി രാമൻ സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ദയവു ചെയ്ത് ഞങ്ങൾ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക. വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ നിങ്ങൾ സി.പി.എം ആനന്ദം കണ്ടത്തുന്നു എന്നല്ലേ ഞങ്ങൾ ഭക്തർ കരുതേണ്ടത്? അവരുടെ ആരാധന സങ്കൽപങ്ങളെ തെരുവിൽ ഇത്തരത്തിൽ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം. ഇതവസാനിപ്പിക്കാൻ പാർട്ടി അണികളാട് അവശ്യപ്പെടണം. അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവർത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി മതിയാവാതെ വരുമെന്നാണ് യു.സി രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.