ദില്ലി: ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തേ അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു. പുതിയ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് ആദായ നികുതി വകുപ്പ് ഇന്നലെയാണ് ഉത്തരവ് പ്രഖ്യാപിച്ചത്.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനുവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. പുതിയ നിയമമനുസരിച്ച് ഇത്തരത്തിൽ പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാൽ 1000 രൂപ പിഴ ഈടാക്കുന്നതിനും പാൻകാർഡ് പ്രവർത്തനരഹിതമാവുന്നതിനും കാരണമാകും. 2021ലെ ഫിനാൻസ് ബില്ല് ഭേദഗതിയിലാണ് 1961-ലെ ഇൻകം ടാക്സ് നിയമത്തിൽ പുതിയ നിർദേശങ്ങൾ (സെക്ഷൻ 234എച്ച്) കൂട്ടിച്ചേർത്തത്.
പാന്‍ കാര്‍ഡും ആധാര്‍ നമ്പറും ബന്ധിപ്പിക്കാനുള്ള സമയം പല തവണ നീട്ടി നല്‍കിയതാണ്. നിലവില്‍ 50,000 രൂപയില്‍ കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇൻകം ടാക്സ് റിട്ടേൺ ഫയലിങ്ങിന് ഉൾപ്പെടെ ആധാർ കാർഡ് ഉപയോഗിക്കുമ്പോൾ, സർക്കാർ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എൽപിജി സബ്സിഡി, സ്കോളർഷിപ്പ്, പെൻഷൻ എന്നിവയ്ക്ക് പാൻ നിർബന്ധമാണ്.