പാലക്കാട്:ധോണിയിൽ സ്ഥിരമായി ഇറങ്ങുന്ന കാട്ടുകൊമ്പൻ പിടി സെവനെ വൻ സന്നാഹങ്ങളൊരുക്കിയിട്ടും പിടിക്കാൻ കഴിഞ്ഞില്ല.കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളിയായതോടെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം വൻ സന്നാഹങ്ങളൊരുക്കിയിട്ടും കാട്ടുകൊമ്പൻ പിടികൊടുത്തില്ല. പി ടി സെവനെ അതിരാവിലെ തന്നെ ആർആർടി സംഘം നിരീക്ഷണ വലയത്തിലാക്കിയെങ്കിലും ആന പതിയെ ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി. ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതോടെ മൂന്ന് കുങ്കിയാനകളെയും തിരിച്ചു എത്തിച്ചു.
പാലക്കാട് ടസ്കർ സെവൻ നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്നു. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടുകൊമ്പന്‍ പതിവായി എത്താറുണ്ട്. പാടം കതിര് അണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പന്‍റെ വരവ്.