കാബൂൾ: ഭീകരാക്രമണങ്ങൾ തുടർക്കഥയായ അഫ്‌ഗാനിസ്ഥാനിൽ പുതുവർഷത്തിലും ആക്രമണം നടന്നു. . കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ 10 ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം .
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം നടന്നത്. അഫ്ഗാൻ വിദേശകാര്യ വക്താവ് അബ്ദുൾ നാഫി ടക്കോർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ താലിബാൻ അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിന്റെ ഗേറ്റിനു സമീപം സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചെന്നാണ് താലിബാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ കാരണം ജനങ്ങൾ ഭയചകിതരാണ്. കഴിഞ്ഞ മാസം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ വെടിവെയ്പ്പിൽ ചൈനീസ് പൗരന്മാർക്കുൾപ്പെടെ പരിക്കേറ്റിരുന്നു.