കോട്ടയം : ഭാര്യയും ഭര്‍ത്താവും കുഞ്ഞും സഞ്ചരിച്ചിരുന്ന കാറിലേക്ക് അതിക്രമിച്ചുകയറി, വാഹനമോടിച്ച് അപകടം. കോട്ടയത്ത് ചോറ്റാനിക്കരയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഭര്‍ത്താവ് പുറത്തുപോയ സമയമാണ് മദ്യ ലഹരിയിലായിരുന്ന മധ്യവയ്സകൻ കാറിലേക്ക് അതിക്രമിച്ച് കയറി വാഹനമോടിച്ചത്.
ആഷ്ലി എന്ന് പേരായ മധ്യവയസ്കൻ സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച് ഇറങ്ങി വന്നു. ഭര്‍ത്താവ് ശ്രീജിത്ത് ഭക്ഷണം വാങ്ങാൻ തട്ടുകടയിൽ പോയ സമയം എഞ്ചിൻ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇയാൾ അതിക്രമിച്ചുകയറി. യുവതിയും കുഞ്ഞും കാറിൽ ഉണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന കുഞ്ഞിനെ അപ്പുറത്തിരുന്ന അമ്മയുടെ കൈയ്യിലേക്ക് നൽകി ഇയാൾ കാര്‍ ഓടിച്ചു. ശ്രീജിത്തിന്റെ ഭാര്യ കീര്‍ത്തന ബഹളം വച്ചെങ്കിലും ആഷ്ലി വാഹനം നിര്‍ത്തിയില്ല.
500 മീറ്ററോളം നീങ്ങി ഒരു ട്രാൻസ്ഫോമറിൽ ഇടിച്ചാണ് വാഹനം നിന്നത്. ട്രാൻസ്ഫോമറിലിടിക്കുന്നതിന് മുമ്പ് ഒരു ചായക്കടയിലും വാഹനം ഇടിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും നിസ്സാരപരിക്ക് മാത്രമാണ് ഉണ്ടായതെന്നും എയര്‍ ബാഗാണ് ഇവരെ രക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.