ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ വകവരുത്തിയാതായി സൈന്യം അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു എകെ റൈഫിളും മൂന്ന് മാഗസീനുകളും കണ്ടെടുത്തു. ബന്ദിപോറയിലെ ശാലീന്ദർ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
അതേസമയം കൊല്ലപ്പെട്ട ഭീകരൻ പുതിയതായി നുഴഞ്ഞുകയറിയ ഭീകരസംഘത്തിൽ ഒരാളാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ സംഘത്തിലുള്ള മറ്റ് രണ്ട് പേർക്കായി സൈന്യം തിരച്ചിലിലാണ്. ഇത് കൂടാതെ നിലവിൽ അനന്ത്‌നാഗിലുള്ള ബിജ്‌ബെഹ്‌റ പ്രദേശത്തും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് കശ്മീർ പോലീസ് അറിയിച്ചു.
ഇന്നലെ അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ആരിഫ് ഹുസൈൻ ഭട്ട്, സുഹാലി അഹമ്മദ് ലോൺ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ടത്.