ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ കൃഷിയിടത്തില്‍വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. കൃഷിയാവശ്യങ്ങള്‍ക്കായി സ്ഥലത്തെത്തിയതാണ് സജി. ഈ സമയത്താണ് ആനക്കൂട്ടം പാഞ്ഞുവന്നത്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടിയാനകളും കൂട്ടത്തിലുണ്ടായിരുന്നു. ഓടിരക്ഷപെടാനുള്ള വഴി കാണാതായതോടെയാണ് സജി മരത്തിന് മുകളില്‍ കയറിയിരുന്നത്.
ഏറെ നേരം കഴിഞ്ഞിട്ടും ആരെയും ആ വഴി കണ്ടില്ല. തുടർന്ന് ഒന്നരമണിക്കൂറിലധികം സജി മരത്തിന് മുകളില്‍ കയറിയിരുന്നു. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണിത്. ഒടുവില്‍ നാട്ടുകാരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയത്.