ദില്ലി: രാജ്യത്ത് ഇന്ധനത്തിന് എക്സൈസ് തീരുവ കുറച്ചതില്‍ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ച് വിശദമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ട അടിസ്ഥാന തീരുവയല്ല കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നതെന്നും റോഡ് സെസ് ആയി കേന്ദ്രം പിരിക്കുന്ന തുകയിലാണ് കുറവ് വരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
”കഴിഞ്ഞ നവംബറിലും റോഡ് സെസ് കുറച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇത്തരത്തില്‍, രണ്ട് തവണയായി എക്സൈസ് തീരുവ കുറച്ചതിന്റെ പൂര്‍ണ ബാധ്യത കേന്ദ്രത്തിന് മാത്രമാണ്. റോഡ് ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ സെസാണ് പെട്രോളിനും ഡീസലിനും യഥാക്രമം എട്ട് രൂപ, ആറ് രൂപ എന്ന നിലയില്‍ കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന തുകയല്ല”- കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വില കുറച്ചുകൊണ്ടുള്ള കേന്ദ്ര പ്രഖ്യാപനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആശങ്ക പങ്കുവെച്ചിരുന്നു. തങ്ങളുടെ ഖജനാവിലേയ്ക്ക് എത്തുന്ന വരുമാനത്തിന് കുറവ് വരുമോ എന്നതായിരുന്നു ഈ ആശങ്കയുടെ അടിസ്ഥാനം. ഇതിനുപിന്നാലെയാണ് നിർമ്മല സീതാരാമൻ പ്രതികരണവുമായി രംഗത്തുവന്നത്.