ഖത്തറില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയ ഒരു യാത്രക്കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗി ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദേശീയ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. 21 ദിവസത്തേക്ക് സ്ഥിതിഗതികള്‍ നിരീക്ഷിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ദേശീയ ലബോറട്ടറികളില്‍ രോഗനിര്‍ണ്ണയത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എല്ലാവരും യാത്രാവേളകളില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഒരാഴ്ച മുമ്പ് സൗദി അറേബ്യയിലും ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് റിയാദ് വിമാനത്താവളത്തിൽ എത്തിയ വ്യക്തിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ വ്യക്തിയ്ക്ക് എല്ലാ ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആരോഗ്യ വിഭാഗം സജ്ജമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും അധികൃതർ വ്യക്തമാക്കി.