ധാക്ക: ശക്തമായ മഴയിൽ മുങ്ങി ബംഗ്ലാദേശ്. വെള്ളപ്പൊക്കം തീവ്രമായതോടെ നാല്പത് ലക്ഷം ജനങ്ങളാണ് ദുരിതത്തിലായത്. കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 25 പേരിലധികം ജനങ്ങൾ മരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. താഴ്ന്ന പ്രദേശങ്ങളിലാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അതേസമയം മഴയും കാറ്റും പ്രവചനാതീതമായി വർദ്ധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. തോരാതെ പെയ്ത ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ കരയിലേയ്‌ക്ക് കൂടുതൽ വെള്ളം കയറുകയും ഗ്രാമങ്ങളിലെ വീടുകൾ മൂടപ്പെടുകയുമായിരുന്നു. വീട് നഷ്ടമായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു.
ശക്തമായ മഴ കൂടാതെ അതിശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്. നന്ദ നഗരത്തിൽ ഇടിമിന്നലേറ്റ് മാത്രം മരിച്ചത് മൂന്ന് കുട്ടികളാണ്. കുന്നിൻ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളും ആശങ്കയിലാണ്.