ഇസ്‍ലാമബാദ് : നജാം സേഥി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനായതിനു ശേഷം വൻ ഉടച്ചു വാർക്കലിനാണ് പാക് ക്രിക്കറ്റ് സാക്ഷ്യം വഹിക്കുന്നത്. മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിൽ പുതിയ സെലക്ഷൻ കമ്മിറ്റി അധികാരത്തിൽ വന്നു. ടീമിന്റെ പരിശീലകനായി മുൻ പരിശീലകൻ മിക്കി ആർതറിനെ തിരികെയെത്തിക്കാനാണു പാക്ക് ബോർഡിന്റെ ഇപ്പോഴത്തെ ശ്രമം. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിലെ പ്രശ്നങ്ങൾ മൂലം ആർതർ ക്ഷണം നിരസിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുൻപുണ്ടായ ചില ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആർതറിന്റെ പിൻമാറ്റം. നിലവിൽ മിക്കി ആർതർ 2021 മുതൽ ഇംഗ്ലണ്ട് കൗണ്ടി ടീമായ ഡെർബിഷെയറിനൊപ്പമാണ്. 2016–18 കാലഘട്ടത്തിലാണ് ആർതർ മുൻപ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളത്.
വിദേശ പരിശീലകര്‍ പാകിസ്ഥാനിലേക്ക് വരാൻ വിമുഖത കാണിക്കുന്നതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ വസീം അക്രം രംഗത്തെത്തി. ‘‘പാകിസ്ഥാൻ ബോർഡിൽ മാറ്റങ്ങൾ വരുമ്പോൾ പരിശീലക കരാറും അവസാനിക്കുമെന്നു പലരും ഭയപ്പെടുന്നു. വിദേശ പരിശീലകർ പാകിസ്ഥാനിലേക്ക് വരില്ല. അങ്ങനെയെങ്കിൽ പാകിസ്ഥാനിയായ പരിശീലകനെ നിയമിക്കണം’’– ഒരു കായിക മാദ്ധ്യമത്തോട് അക്രം പ്രതികരിച്ചു.