ദില്ലി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയോടെ സാധ്യമാകുമെന്ന് വിലയിരുത്തല്‍. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്‌ട്രാസെനകയും ചേര്‍ന്നാണ് കോവിഷീല്‍ഡ് തയ്യാറാക്കുന്നത്. ഇതായിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുകയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പൂണെ സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്‌ഫഡ് വാക്‌സിന്റെ ട്രയല്‍ റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ 70.4 ശതമാനം സ്ഥിരത പുലര്‍ത്തിയെന്നാണ് സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് അവകാശപ്പെടുന്നത്.
കോവിഡിനെതിരായ വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാക്‌സിന്‍ പൊതു വിപണിയിലെത്തിക്കാന്‍ ആവശ്യമായ അടിയന്തരാനുമതിക്കായി അടുത്ത 45 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ അപേക്ഷിക്കും,” സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് സ്ഥാപകന്‍ ഡോ.സൈറസ് പൂനെവാല പറഞ്ഞു.
വാക്‌സിന്‍ ഉപയോഗിച്ച വ്യക്തികളില്‍ ഗുരുതര പ്രത്യാഘാതങ്ങളില്ലെന്നും അത്തരം രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കേണ്ട അവസ്ഥ പോലും സംജാതമായിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം 14 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന കോവിഡ് -19-ല്‍ നിന്ന് സംരക്ഷണം കാണിക്കുന്നതായാണ് ഒരു സ്വതന്ത്ര ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് നിര്‍ണയിച്ചത്. വാക്‌സിനുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ സംഭവങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.