കൊച്ചി: മുൻ സിമി നേതാവായിരുന്ന കെ.ടി.ജലീല്‍ പഴയകാല നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സൂചന, മന്ത്രിയ്ക്കെതിരെ സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ. നിരോധിത ഭീകര സംഘടനയായ സിമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമെന്നതിന് എന്‍ഐഎയ്ക്ക് തെളിവ് കിട്ടിയെന്നാണ് റിപ്പോർട്ടുകൾ.
എന്‍ഐഎയുടെ കണ്ടെത്തലില്‍ മന്ത്രി കെ.ടി. ജലീലിന്റെ ചില ‘ഇടപാടുകളും’ വ്യക്തമായതായി വിവരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിലെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയിലാണ് ഏറെ അമ്പരപ്പിക്കുന്ന വിശദാംശങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലും മറ്റു തുടര്‍നടപടികളും ഉടന്‍ ഉണ്ടാകും.
നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയില്‍ നേതാവായിരുന്ന മന്ത്രി ജലീല്‍ പഴയകാല നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം തുടരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിരോധിത സംഘടനയായ സിമിയിലെ പലരുമായും ജലീല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.സിമിയില്‍ നിന്ന് ലീഗ് വഴിയാണ് ജലീല്‍ ഇടത് സഹ യാത്രികനായത്. ഇത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണമടക്കം അന്വേഷണ ഏജന്‍സി ശേഖരിച്ചു.