പറ്റ്‌ന : സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി മദ്യക്കുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് ജീവിതോപാധി ലഭ്യമാക്കുക, കുപ്പികൾ കൊണ്ടുള്ള മാലിന്യം കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ പദ്ധതിയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്.
ജീവിക എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് വള നിർമാണ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഓരോ വർഷവും സംസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിന്റെ അളവ് വലുതാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന കുപ്പികൾ പൊടിച്ച് കളയുകയാണ് പതിവ് രീതി. ഇതിൽ നിന്ന് വ്യത്യസ്തമായാണ് ഇവ സ്ത്രീകൾക്ക് വള നിർമാണത്തിനായി കൈമാറുന്നത്.
ഇതിനിടെ സംസ്ഥാനത്തെ നിരവധി സ്ത്രീകൾക്ക് വള നിർമാണത്തിൽ പരിശീലനം നൽകി. അതിന് പുറമെ ഗ്ലാസ് നിർമ്മാണത്തിനും തൊഴിലാളികൾക്ക് പരിശീലനം നൽകി വരികയാണ്. 2016 ഏപ്രിൽ മാസത്തിലാണ് ബിഹാറിൽ മദ്യം നിരോധിച്ചത്. 3.8 7 ലക്ഷം ലിറ്റർ മദ്യമാണ് ഈ വർഷം ഇതുവരെ മാത്രം പിടിച്ചെടുത്തത്. ഇതിൽ 8.15 ലക്ഷം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 5.72 ലക്ഷം ലിറ്റർ തദ്ദേശീയമായി നിർമ്മിച്ച മദ്യവും ആയിരുന്നു.