പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. 5 കിലോ ഹാഷിഷ് ഓയിൽ റെയിൽവേ സംരക്ഷണ സേനയും എക്സൈസും ചേർന്ന് പിടികൂടി. വിപണിയിൽ 10 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തിൽ ഇടുക്കി സ്വദേശികളായ രണ്ടു പേരെ പിടികൂടി.
ഒലവക്കോടുള്ള പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയോടെയാണ് വൻ ഹാഷിഷ് ഓയിൽ ശേഖരം പിടികൂടിയത്. പാലക്കാട് എക്സൈസ് സ്ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്ലാറ്റ്ഫോമിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ, ആൽബിൻ എന്നിവരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇരുവരും കാരിയർമാരാണെന്ന് ആർപിഎഫ് അറിയിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിനകത്ത് സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.
ഈ വർഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണ് പാലക്കാട്ടിലേതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ്-ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.