ഉദയ്പുര്‍: രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച രാജസ്ഥാനിലെ താലിബാൻ മോഡൽ കൊലപാതകത്തിൽ തിരിച്ചടിയായിരിക്കുന്നത് രാജസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനുമാണെന്ന് വിലയിരുത്തല്‍.
സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമാകുമെന്ന സൂചന ബിജെപി ഇതോടെ നല്കി കഴിഞ്ഞു. സംഭവത്തില്‍ സര്‍ക്കാര് വീഴ്‌ച്ച ആരോപിച്ചു ബിജെപി രംഗത്ത് എത്തിയിരിക്കുകയാണ്. പട്ടാപ്പകല്‍ നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പ്രേരണയാലാണെന്ന് വ്യക്തമാക്കുന്നുവെന്ന് മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഭീകരര്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്. അശോക് ഗെലോട്ട് സര്‍ക്കാരിന്റെ ഭരണത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ഉദയ്പുര്‍ കൊലപാതകം തെളിയിച്ചുവെന്ന് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി. സംഭവം ദുഃഖകരമാണെന്ന് പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്തു.
ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉദയ്പുരില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പൊലീസ് സംഘര്‍ഷം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. 600 പൊലീസുകാരെ അധികമായി വിന്യസിച്ചു. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.