കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍. ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
മോന്‍സന്‍ കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നും കോടതി ഇടപെടല്‍ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഇഡി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഇഡി അമിതാവേശം കാട്ടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണ്. മറ്റ് ഏജന്‍സികള്‍ ആവശ്യമില്ല. സിബിഐ അന്വേഷണം വേണമെന്ന ഇഡി നിര്‍ദേശം അനാവശ്യമാണെന്നും പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.