Thursday, March 28, 2024
spot_img

ഭക്തലക്ഷങ്ങളുടെ ആത്മസമർപ്പണമായി ആറ്റുകാൽ പൊങ്കാല ഇന്ന്; അനന്തപുരി ആതിഥേയയായി അണിഞ്ഞൊരുങ്ങി; ആറ്റുകാൽ നടയിലെ പണ്ടാര അടുപ്പിൽ തിരിതെളിയുന്നതും കാത്ത് മനസ്സിൽ ദേവീസ്തുതികളുമായി ലക്ഷക്കണക്കിന് സ്ത്രീകൾ; തത്സമയക്കാഴ്ച ഒരുക്കി തത്വമയി

തിരുവനന്തപുരം: മനസ്സിലും നാവിലും ദേവീസ്തുതികളുമായി അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് ആത്മസമർപ്പണമായ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്ത സഹസ്രങ്ങളെ വരവേറ്റ് അനന്തപുരി. തന്റെ പ്രിയതമനെ വധിച്ച് അനീതി ചെയ്ത പാണ്ട്യരാജാവിനോടുള്ള പ്രതികാരമായി മധുരാപുരിയെ കത്തിച്ച് ചാമ്പലാക്കി കോപിഷ്ഠയായ കണ്ണകി ഒരു കൊടുങ്കാറ്റായി ഇന്ന് അനന്തപുരിയിലെത്തും. ആ കോപം ശമിപ്പിക്കാനുള്ള പൊങ്കാല നിവേദ്യത്തിനായുള്ള ഒരുക്കങ്ങളുമായി ഇന്നലെ രാവിലെമുതൽ തന്നെ നഗരത്തിന്റെ പലഭാഗങ്ങളിലും ചെറു യാഗശാലയൊരുക്കി ഭക്തർ കാത്തിരിക്കുന്നുണ്ട്. രാത്രിയോടെ നഗരം ഭക്തരെക്കൊണ്ട് നിറഞ്ഞു. പുലർച്ചയോടെ വീണ്ടും അനന്തപുരിയിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും. തിരുവനന്തപുരത്ത് ഏറ്റവും അധികം ജനങ്ങൾ എത്തിച്ചേരുന്ന ഒരു ദിവസമാണ് പൊങ്കാല ദിവസം.രാവിലെ പത്തരയോടെ പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദിക്കുന്നത്. 8ന് ഉത്സവം അവസാനിക്കും. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ.

മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ച് ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികൾ ചേർത്തു വായിക്കുന്നു. ഐതീഹ്യങ്ങൾ പലതുണ്ടെങ്കിലും തിന്മയുടെ മേൽ നന്മയുടെ വിജയം അടയാളപ്പെടുത്തുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകൾക്ക് തിരുവിതാംകൂറിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്.

കത്തുന്ന പകൽച്ചൂടായിരുന്നു ഇന്നലെ. വെയിൽ അകന്നതോടെ എല്ലാ വഴികളും ആറ്റുകാലിലേക്കായി. ക്ഷേത്ര പരിസരം ഭക്തരുടെ മഹാസമുദ്രം. വഴിയോര കച്ചവട കേന്ദ്രങ്ങളിൽ തിരക്കോട് തിരക്ക്. പൊങ്കാല ഇടുന്നതിനുള്ള കലവും പൂജാദ്രവ്യങ്ങളും ഉൾപ്പെടെ വാങ്ങുന്നതിനുള്ള തിരക്കാണ് ഏറെയും അനുഭവപ്പെട്ടത്. നീണ്ട സമയം ക്യൂ നിന്ന് ദേവിയെ ദർശിച്ച് ക്ഷേത്രത്തിന് പുറത്തിറങ്ങിയവർ മുറ്റത്ത് കലാപരിപാടികൾ നടക്കുന്ന വേദികൾക്കു മുന്നിൽ ഇരുന്നു. നഗരത്തിലെല്ലാം കണ്ണെത്താ ദൂരത്തോളം പൊങ്കാലയടുപ്പുകൾ നിരന്നിരിക്കുകയാണ്. ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കി വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും സജീവമായി തന്നെ രംഗത്തുണ്ട്.നഗരത്തിലെ ഓരോ ഇടങ്ങളിലും ദേവിക്കായി ഒരുക്കിയ മണ്ഡപങ്ങൾ. അതിനു മുന്നിൽ ഭക്തരുടെ നീണ്ട നിരകൾ.

പൊങ്കാല സമർപ്പണത്തിനെത്തുന്ന ഭക്തർക്ക് ഇത്തവണയും അനന്തപുരി ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ. സർക്കാർ സംവിധാനങ്ങൾക്കൊപ്പം വിവിധ സന്നദ്ധ സംഘടനകളും, റെസിഡൻസ് അസോസിയേഷനുകളും, രാഷ്ട്രീയ പാർട്ടികളും, യുവജന സംഘടനകളും ഈ മഹായാഗത്തിൽ ഭക്തർക്കൊപ്പമുണ്ട്. അനന്തപുരിയിലെത്തുന്ന എല്ലാ ഭക്തർക്കും ഭക്ഷണവും വെള്ളവും സൗജന്യമായി തന്നെ നൽകാനുള്ള സൗകര്യങ്ങൾ അവർ ഒരുക്കിക്കഴിഞ്ഞു. പൊങ്കാല നിവേദ്യത്തിനുള്ള സാധന സാമഗ്രികൾ മുതൽ മറ്റെല്ലാ അവശ്യ വസ്തുക്കളുമൊരുക്കി വ്യാപാരികളും തയ്യാറാണ്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പൊങ്കാല ലോകത്തുതന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ഒത്തുചേരലാണ്. പൊങ്കാല നിവേദ്യം കഴിഞ്ഞ് തിരികെപ്പോകുന്ന ഭക്തർക്കായി കെ എസ് ആർ ടി സി യും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ചടങ്ങുകളുടെ തത്സമയക്കാഴ്ചകൾ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രേക്ഷകരിലേക്കെത്തിക്കാൻ ടീം തത്വമയിയും ഒരുങ്ങിക്കഴിഞ്ഞു.

Related Articles

Latest Articles