ദില്ലി: സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി ജ്വാല ഭാരതമാകെ ജ്വലിപ്പിച്ച ധീര ദേശാഭിമാനി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ ജനുവരി 23 ഞായറാഴ്ച ജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനുവരി 23 ഞായറാഴ്ച നേതാജിയുടെ ജന്മവാര്‍ഷിക ദിവസമാണ്. ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന, നേതാജിയുടെ മഹാ പ്രതിമ പൂര്‍ത്തിയാക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.
28 അടി ഉയരത്തിലാണ് നേതാജിയുടെ പ്രതിമ ഒരുങ്ങുന്നത്. പ്രതിമയ്ക്ക് 6 അടി വീതിയും ഉണ്ടായിരിക്കും.
ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ പട പൊരുതിയ ധീര ദേശാഭിമാനിയാരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കാൽക്കൽ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടത്, പൂർണ്ണ സ്വരാജ്യസ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ബ്രിട്ടീഷ് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന പോരാളിയായിരുന്നു.
1897 ജനുവരി ഇരുപത്തി മൂന്നാം തിയതി ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടേയും പതിനാലു മക്കളിൽ ഒമ്പതാമനായാണ് സുഭാഷ് ചന്ദ്ര ബോസ് ജനിക്കുന്നത്. കൽക്കട്ടയിലെ കട്ടക്കിലായിരുന്നു നേതാജിയുടെ ജനനം. എന്നാൽ നേതാജിയുടെ മരണം ഇന്ന് ദുരൂഹമായി തുടരുന്ന ഒന്നാണ്.