പത്തനംതിട്ട:പതിനാറുകാരിയായ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയായ പതിനേഴുകാരൻ കസ്റ്റഡിയിൽ. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറന്മുള പോലീസ് കേസെടുത്തത്.
ആശുപത്രിയിലെ പരിശോധനയക്ക് ശേഷം പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. തുടർന്നാണ് പെൺകുട്ടി 17- കാരന്റെ പേര് വെളിപ്പെടുത്തിയത്. ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് രണ്ട് വിദ്യാർത്ഥികളും എന്ന് പോലീസ് പറഞ്ഞു. 2018 ഏപ്രിൽ മാസം മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. സൗഹൃദം തുടരുന്നതിനിടെ 2019-ലെ വേനലവധി സമയത്ത് ആദ്യമായി പെൺകുട്ടിയെ പീഡനത്തിരയാക്കി. വീടിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലെത്തിച്ചായിരുന്നു ലൈംഗിക പീഡനം.
ഇതിന് ശേഷം രണ്ട് തവണ 17-കാരൻ വീട്ടിലെത്തിയും പെൺകുട്ടിയെ പീഡിപ്പിച്ചു. ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ പലതവണ വീടിന് സമീപത്ത് എത്തിച്ച് പീഡനം തുടരുകയായിരുന്നു എന്നും പോലീസ് പറയുന്നു. ഇരുവർക്കും പ്രായപൂർത്തിയാവാത്ത സാഹചര്യത്തിൽ 17-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.