ദില്ലി: ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയും റഷ്യയും (Russia) തമ്മിൽ 2021-2031 വരെയുള്ള സൈനിക സാങ്കേതിക സഹകരണത്തിന്റെ ഭാഗമായാണ് കരാറുകൾ ഒപ്പുവച്ചത്. ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിൽ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിർണായക തീരുമാനങ്ങളുണ്ടായത്. AK 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
കലാഷ്നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും തീരുമാനമായി. റഷ്യൻ പ്രതിരോധമന്ത്രി സർജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. വ്യാപാര, ഊര്‍ജ്ജ, സാങ്കേതികവിദ്യ മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായാണ് സൂചന. റഷ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ ഇരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കൈമാറും.