ദില്ലി: സാമ്പത്തിക രംഗത്ത് വൻ കുതിപ്പ് തുടരുന്ന ഇന്ത്യയ്‌ക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി ഉണ്ടായിരിക്കുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയതാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ ശ്രദ്ധേയമാകുന്നത്. ബ്രിട്ടനെ ആറാമത്തെ ആറാം സ്ഥാനത്തേക്ക് പിന്തളളിയാണ് ഇന്ത്യ മുന്നേറിയത്. രാജ്യത്തെ ജീവിത ചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് യുകെയ്ക്ക് തിരിച്ചടിയായത്. 2021 ലെ അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യയുടെ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്‌ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് ഉയർത്തി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകളില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തിലും ഇന്ത്യ മുന്നേറ്റം നിലനിര്‍ത്തി.
ബ്രിട്ടന്റെ സാമ്പത്തിക മേഖല ഏതാനും നാളുകളായി അനിശ്ചിതത്വത്തിലാണ്. അനിയന്ത്രിതമായ വിലക്കയറ്റവും രാഷ്‌ട്രീയത്തിലെ അനിശ്ചിത്വവും ബ്രിട്ടന് വലിയ ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര റാങ്കിംഗിൽ യുകെയുടെ ഇടിവ് വരാൻ പോകുന്ന പ്രധാനമന്ത്രിക്ക് അനഭിലഷണീയമായ പശ്ചാത്തലമാണ്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ തിങ്കളാഴ്ച ബോറിസ് ജോൺസന്റെ പിൻഗാമിയെ തിരഞ്ഞെടുക്കും. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് റൺ ഓഫിൽ മുൻ ചാൻസലർ റിഷി സുനക്കിനെ പരാജയപ്പെടുത്തുമെന്നാണ് കണക്ക്കൂട്ടൽ.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തിൽ മാന്ദ്യം 2024 വരെ നീണ്ടുനിൽക്കും. ഇതിനു വിപരീതമായി, യുകെ ഭീഷണി നേരിടുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനങ്ങള്‍. ഈ പാദത്തിൽ ഇന്ത്യൻ സ്റ്റോക്കുകളിൽ വലിയ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് ഇൻഡക്സിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മാർച്ച് വരെയുള്ള പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വലുപ്പം പണത്തിന്റെ അടിസ്ഥാനത്തിൽ 854.7 ബില്യൺ ഡോളറാണ്. അതേസമയം യുകെയുടേത് 816 ബില്യൺ ഡോളറായിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ നിലവിലെ പാദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ഐഎംഎഫ് ഡാറ്റാബേസ്, ബ്ലൂംബെര്‍ഗ് ടെര്‍മിനലിലെ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.