ദില്ലി: ശത്രു രാജ്യങ്ങളുടെ ഇന്ത്യൻ അതിർത്തി കയ്യേറാനുള്ള വ്യാമോഹത്തിന് താക്കീതുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ ഒരു തരി മണ്ണ് പോലും വിട്ടുതരുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ അധിനിവേശം നടത്താൻ ശ്രമിക്കുന്ന പാകിസ്ഥാനും, ലഡാക്ക് അതിർത്തി കയ്യേറാൻ ശ്രമിയ്‌ക്കുന്ന ചൈനയ്‌ക്കുമാണ് രാജ്‌നാഥ് സിംഗിന്റെ താക്കീത്.
ഒരു ദുർബല രാജ്യമല്ല ഇന്ത്യ . രാജ്യത്തിന്റെ ഐക്യത്തെയോ അഖണ്ഡതയെയോ പരമാധികാരത്തെയോ ഹനിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ല. ഇതിന് ശ്രമിക്കുന്നവർക്ക് കൃത്യമായ തിരിച്ചടി നൽകും. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന് സമാനമായ സാഹചര്യം വീണ്ടും സൃഷ്ടിക്കാൻ താത്പര്യപ്പെടുന്നില്ല. പ്രതിരോധമന്ത്രി എന്ന നിലയിൽ രാജ്യത്തെ ഓരോ തരി മണ്ണും കാത്ത് സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും രാജ് നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ എതിരാളികൾ കാര്യങ്ങൾ വ്യക്തമായി അറിയാതെയാണ് വിമർശനം ഉന്നയിക്കുന്നത്. തങ്ങൾ അധികാരത്തിലിരിക്കുമ്പോൾ ഇന്ത്യയിൽ നിന്നും ഒരു തരി മണ്ണ് പോലും കൈക്കലാക്കാമെന്ന് മനക്കോട്ട കെട്ടേണ്ട. ഇന്ത്യയുടെ അഭിമാനത്തിന് കോട്ടം വരുത്തുന്ന ഒന്നും ഉണ്ടാകാൻ അനുവദിക്കില്ല. എന്ത് വിലകൊടുത്തും അത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന കടന്നു കയറാൻ ശ്രമിച്ചതാണ് ഗാൽവൻ സംഘർഷത്തിലേക്ക് നയിച്ചത്. പ്രശ്‌നം പരിഹരിക്കാൻ ചർച്ചകൾ നടത്തി. ചിലതിൽ വിജയിച്ചു. നമ്മൾ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.