നീറ്റ് ജെഇഇ പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും പരീക്ഷയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ദീപാവലിയ്ക്ക് ശേഷം പരീക്ഷ നടത്തിയാല്‍ ഒരു സെമസ്റ്റര്‍ നഷ്ടമാകുമെന്നതിനൊപ്പം അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുളള അഡ്മിഷനെയും സാരമായി ബാധിക്കുമെന്നതിനാലാണ് ഇപ്പോള്‍ കനത്ത സുരക്ഷയോടെ പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ നടത്തുന്നത്. കോവിഡ് വ്യാപനത്തിനു ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ പരീക്ഷയെന്ന പ്രത്യേകതയും ഇതിനുണ്ട്.
രണ്ട് പരീക്ഷകള്‍ക്കുമായി ആകെ 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്‌ക്, 10 ലക്ഷം ജോഡി ഗ്ലൗസുകൾ, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി മാത്രം 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്. സെപ്റ്റംബർ 13 നാണ് നീറ്റ് പരീക്ഷ നടക്കുന്നത്.