ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തയ്യാറെടുക്കുന്നു. പാര്‍ട്ടിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ കഴിയാതെ പോയ സംസ്ഥാനങ്ങളില്‍ പോലും മികച്ച നേട്ടമുണ്ടാക്കുക കൂടി ലക്ഷ്യമിട്ടാണ് നദ്ദയുടെ ദേശീയപര്യടനം.
വലിയ സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസവും ചെറിയ സംസ്ഥാനങ്ങളില്‍ രണ്ടുദിവസവുമായിരിക്കും പര്യടനം. ഡിസംബര്‍ ആദ്യവാരം പര്യടനം ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തരാഖണ്ഡിലായിരിക്കും ആദ്യ സന്ദര്‍ശനം. ഡിസംബര്‍ അഞ്ചിന് യാത്ര തുടങ്ങിയേക്കും. എല്ലാ സംസ്ഥാനങ്ങളിലും നദ്ദ സന്ദര്‍ശനം നടത്തും. ഏറ്റവും താഴെതട്ടിലുള്ള ബൂത്ത് യൂണിറ്റ് പ്രസിഡന്റുമാരുമായി വെര്‍ച്വല്‍ യോഗം നടത്തുകയും പാര്‍ട്ടി എംഎല്‍എ, എംപി, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സീറ്റുകളില്‍ വിജയിക്കുന്നതിയാി തന്ത്രങ്ങള്‍ മെനയുകയും നേരത്തെ തയ്യാറെടുക്കുകയും ചെയ്യുന്നതിനാണ് യാത്ര ആസൂത്രണം ചെയ്യുന്നത്. അടുത്ത വര്‍ഷം നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ തയ്യാറെടുപ്പും നദ്ദ വിലയിരുത്തുമെന്നും അരുണ്‍ സിംഗ് പറഞ്ഞു.
എന്‍ഡിഎ ഘടക കക്ഷികളുമായും നദ്ദ ഉടൻ ചര്‍ച്ച നടത്തും. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിയതിന്റെ അവലോകനവും നടക്കും. ഒരോ സംസ്ഥാനത്തും മാധ്യമങ്ങളേയും അഭിമുഖീകരിക്കും.